Thursday, May 3, 2018

അകംപൊരുള്‍

ഏതോ കവിതയുടെ മിടിപ്പിലേക്ക്
കാതു ചേര്‍ക്കുമ്പോഴാണ്
അതറിഞ്ഞത്;
ഉള്ളിലെവിടെയോവേദനിപ്പിക്കുന്ന
ഒരു ചൂടുകാറ്റുണ്ട്.
ദിശകള്‍ മാറിക്കൊണ്ടേയിരിക്കുന്ന
ചിലനേരം നിലച്ചും
ചിലപ്പോള്‍ ആക്രമിക്കാനടുത്തും
കാറ്റുകളുടെ ഒരു പ്രവാഹം.
ഓരോകാറ്റും നിലയ്ക്കുമ്പോള്‍
ഉള്ളില്‍നിറയെ മുറിവുകളെന്നറിയുന്നു.
പക്ഷേ,എവിടെ?
എത്രയാഴത്തില്‍?
പിന്നെ എല്ലാപ്പുറങ്ങളുംകൂര്‍ത്ത
വെള്ളാരങ്കല്ലുകളെ കാറ്റ്
എനിക്കുള്ളില്‍ അമ്മാനമാടാന്‍ തുടങ്ങിയപ്പോഴാണ്
ഞാനൊരു വൈദ്യനെത്തിരഞ്ഞത്.
വിയര്‍പ്പിറ്റുന്ന വേവലാതികള്‍ക്കും
അനാഥമാകുന്ന അമ്പരപ്പുകള്‍ക്കും
അപ്പുറത്തെവിടെയോ
പച്ചയുടെ
ഇന്ദ്രനീലത്തിന്റെ
വെളുപ്പിന്റെ ഒരു വീടുണ്ട്.
കുഞ്ഞുന്നാളില്‍ പൊട്ടിയും പോറിയും
തേഞ്ഞു വീണും
ചുവപ്പായ കാല്‍മുട്ടില്‍
മരുന്നു തേച്ചിരുന്ന ഒരോര്‍മ്മ
അതേവൈദ്യന്‍
അതേ മുറി
അതേ ഇരിപ്പിടങ്ങള്‍
കാത്തിരിപ്പിന്റെ മുഷിവു കൂടാതെ
അകത്തു കടന്നു
പഴയ അതേ കുട്ടിക്ക്
വളര്‍ന്നപ്പോഴുണ്ടായ എല്ലാപരിണാമങ്ങളുടേയും
സ്വഭാവികതയോടെ
രോഗവിവരം ഞാന്‍ പറഞ്ഞു.
ഞാന്‍ ചികിത്സിക്കാറില്ലല്ലൊ’
പുറമേ കാണാത്തരോഗങ്ങള്‍
ഞാന്‍ അമ്പരന്നു
എല്ലാ രോഗങ്ങളും പുറമേ കാണുമോ?
പുറമേക്ക് അറിയാത്തവയൊന്നും
രോഗമല്ലെന്നു വരുമോ?
കൊടുംകാറ്റുകളാണ് ഡോക്ടര്‍
ചില നേരം തലച്ചോറില്‍
മറ്റു ചിലനേരങ്ങളില്‍ ഉള്ളിലാകെ’
കൊടുംകാറ്റുകള്‍ ഭൂമിക്കു മീതെയാണ്.
മനുഷ്യശരീരത്തിനുള്ളില്‍ വീശിയടിക്കുന്ന
കൊടും കാറ്റുകളേപ്പറ്റി
വെറും കാറ്റുകളേപ്പറ്റി
ഒരു വൈദ്യശാസ്ത്രവും എനിക്കറിയില്ല.
പണ്ടത്തെ സൌമ്യന്‍
ഇന്നത്തെ വിവേക വൃദ്ധന്‍
പുറത്തേക്കു വിരല്‍ ചൂണ്ടി.
പലനിറങ്ങളും പുറമേയ്ക്കു ധരിച്ച്
അകമേ കാറ്റത്ത്
അടര്‍ന്നു മുറിയുമെന്നു ഭയം തുളുമ്പുന്ന
വേരുകളോടെ
എന്തൊരു ജീവിതമാണിത്
ദൈവമേ........
ഉഴുതുമറിച്ചു കൊണ്ട്
ഒരു കാറ്റ് പാഞ്ഞു നടക്കുന്നു;
ഉള്ളിലിപ്പോള്‍ ഒരു മരുപ്പരപ്പിന്റെ
തിളയ്ക്കുന്ന ഉഷ്ണമാണ്.
ശാന്തസമുദ്രത്തിന്
മറ്റനേകം സമുദ്രങ്ങള്‍ക്ക് അകമേ
മറ്റൊരാളുമറിയാത്ത
ഉഷ്ണവും ശീതവുമായ
പ്രവാഹങ്ങളേകുറിച്ചു പഠിച്ച
പാഠങ്ങള്‍ ഞാനോര്‍ത്തു.
എത്ര നന്നായിരുന്നു
ഉടലിന്റെ അതിരുകളിലൊതുങ്ങുന്ന
ഈ ലോകത്തെ
തിരിച്ചും മറിച്ചും നോക്കമായിരുന്നു.
കൊടുംകാറ്റുകളും
ഉഷ്ണപ്രവാഹങ്ങളും
എങ്ങനെ എവിടെ നിന്ന്
ഉത്ഭവിക്കുന്നു എന്നറിയാമായിരുന്നു.
ആരോ പറഞ്ഞു
ഭൂമിശാസ്ത്രങ്ങള്‍ ഭൂമിക്കാണ്;
മനുഷ്യനുള്ളത് മനശാസ്തങ്ങളാണ്.
ശീതീകരിച്ച മുറിയിലെ
കാത്തിരിപ്പിനൊടുവില്‍
നിശ്ചലമായ മനസ്സോടെ
ഞാന്‍ അദ്ദേഹത്തിനു മുമ്പിലെത്തി
വയസ്സെത്ര?
എത്ര കൊല്ലം വിദ്യാലയത്തിലുണ്ടായിരുന്നു?
എത്ര തവണ തോറ്റു?
തൊഴിലുണ്ടോ?
ഉറങ്ങാറുണ്ടോ?
ഉറക്കത്തില്‍ സ്വപ്നങ്ങള്‍ ഉണ്ടാവുമോ?
എത്ര തവണ ആത്മഹത്യയ്ക്കു ശ്രമിച്ചു?
എത്ര പ്രണയങ്ങളുണ്ടായി?
അച്ഛനോട്
അമ്മയോട്
സഹോദരങ്ങളോട്
ബന്ധങ്ങളുടെ രീതിയെന്തായിരുന്നു?
ഞാനൊരു പൂജ്യമായി.
കൂര്‍ത്ത കണ്ണുകള്‍ കൊണ്ട്
എന്നേ വിലയിരുത്തി
പലനിറങ്ങള്‍ നിറച്ച
ഒരു കൂട്ടം മരുന്നുകള്‍ തുണക്കാരന്റെ
കൈയ്യിലേല്‍പ്പിച്ച്
രഹസ്യമായി എന്തൊക്കെയോ
പിറുപിറുത്ത്
ഒരു ചൂണ്ടു വിരല്‍ തുമ്പിലൂടെ
എന്നേ പുറത്താക്കുമ്പോള്‍
പുറത്ത് ഉഷ്ണ കാലത്തിന്റെ ഒരല
അകത്തും ചൂടുതന്നെ.
വീട്ടുമുറിയിലും
പരിചയമുള്ള ഓരോ കണ്ണിലും
വിഭ്രമിച്ച് വികൃതമായ മനസ്സിന്റെ ഗണിതം
എന്നേ തുറിച്ചു നോക്കിയപ്പോള്‍
തലച്ചോറിനു മീതേ ഒരു മഞ്ഞു പടലം
വന്നു മൂടിയാലെന്ന പോലെ
ഞാന്‍ ശാന്തയായി.
നിര്‍മമത്വത്തിന്റെ
വിരക്തിയുടെ മഞ്ഞുപാളികള്‍ക്കു
താഴെയിരുന്ന്
ഒരു മനസ്സിന്റേയും മനസ്സാക്ഷി
സൂക്ഷിപ്പുകാരന്റേയും കണക്കുകള്‍ക്ക്
മുറിവൈദ്യത്തിന് മുഴുവന്‍ വൈദ്യത്തിന്
ഒന്നും വഴങ്ങുന്ന ഒന്നല്ല
മനസ്സിന്റെ കൊടുംകാറ്റുകള്‍ എന്ന്
ഞാന്‍ തിരിച്ചറിഞ്ഞു.
അറിവുകള്‍ ഒരു പുറം തോടാക്കി
അതിനുള്ളില്‍ സ്വസ്ഥമായിരിക്കാനൊരുങ്ങവേ
പിന്നെയും കൊടുംകാറ്റുകള്‍ വരികയായി.
ആകാശങ്ങളില്‍ നിന്ന്,
സമുദ്രത്തിന്റെ അധോതലങ്ങളില്‍ നിന്ന്,
കൊടുംകാറ്റുകളുടെ
ചൂളം വിളി;
ഉഷ്ണക്കാറ്റുകളുടെ സ്പര്‍ശം
ഉള്ളില്‍ ചോരപൊടിയുന്നമുറിവുകള്‍.
ഒടുക്കം
അറിവായ എല്ലാ വിഷമഭിന്നങ്ങളിലും
അംശവും ഛേദവും
പാകപ്പെടുത്തി മുന്നില്‍ നിരത്തുന്നവനോട്
തന്നെ ഞാന്‍ ഇക്കുറിയും ചോദ്യമുന്നയിച്ചു.
ഉത്തരം അവനെത്രയോ ലളിതം.
സാമീപ്യം, ആത്മാവാണത്.
വിങ്ങുകയും മുറിവാകുകയും
ചെയ്യുന്നതും അതു തന്നെ.
ആഴമറിയാത്ത,
ചോരയുടെ നനവുണങ്ങാത്ത
മുറിവുകള്‍
ആത്മാവിന്റെ കൈ രേഖകളാണ്.
ഉഷ്ണവും അതിശൈത്യവുമായി
ഉള്ളില്‍ ഇരമ്പി നടക്കുന്ന തീഷ്ണ വേഗങ്ങള്‍
അതിന്റേതു തന്നെ.
വിക്ഷോഭങ്ങളില്‍ നിന്ന്
രക്ഷപെടാന്‍ ഒരു വഴിയുമില്ലേ?’
ഉവ്വ്,തീര്‍ത്തും നിസ്സാരം
തികച്ചും ലളിതം
വായിച്ച് പഴകി ,വാക്കുകള്‍ തേഞ്ഞ്
വിരസ്സമായൊരു പുസ്തകം പോലെ
അതിനെ ചുരുട്ടിയെടുക്കുക.
ഇറുകെയൊന്നു തൊടുമ്പോള്‍
തന്നെ പൊടിഞ്ഞൂ പോകുന്ന
ഒരു വസ്തുവാണ് സത്യത്തില്‍ ആത്മാവ്.
പിന്നെ സൌകര്യം പോലെ
തീയിലോ കടലിലോ പുഴയിലോ
വലിച്ചെറിയാമല്ലൊ.
അങ്ങനെ ഞാന്‍
ആത്മാവിനെ വലിച്ചു
പുറത്തെടുത്തു.
അറിവുകള്‍ തീര്‍ത്തും ശരിയായിരുന്നു.
കരിയും മെഴുക്കുമടിഞ്ഞ് അറപ്പിക്കുന്ന
ഒരു കാഴ്ച!
എന്റെ കൈത്തലത്തില്‍
ഏതോ അന്യ വസ്തുവായി
ആത്മാവ് നിലകൊണ്ടു.
വലിച്ചെറിയുന്നതിനു
മുമ്പ്,തൊട്ടുമുമ്പ്
എനിക്കൊരു തിരിച്ചറിവുണ്ടായി.
ഇപ്പോള്‍ ഉള്ളില്‍
ക്ഷോഭിക്കുന്ന ഭൂമിശാസ്ത്രങ്ങളൊക്കെ
തീര്‍ത്തും ശാന്തമാണെന്നതു ശരി
ഒരു പക്ഷേ
ഇനി മേലും സര്‍വം ശാന്തമായി
എന്നും വരാം.
എങ്കിലും ഒരു വേള
ഈ കൊടുംകാറ്റുകള്‍
മനസ്സിനെ കീറിമുറിച്ച്
പാഞ്ഞു പോയ ആവേഗങ്ങള്‍
പെട്ടെന്നതു നിലച്ചു പോകുമ്പോള്‍
എന്തെങ്കിലും ബാക്കിയുണ്ടാവുമോ?
ഭയങ്ങള്‍ ഏതൊരാള്‍ക്കാണ്
പിന്നീട് അഭയമാകാത്തത്?
അങ്ങനെ ആത്മാവിപ്പോഴും കൈ വെള്ളയില്‍തന്നെ!
അകത്തേക്കോ
പുറത്തേക്കോ?
പിഴുതു മാറ്റിയ ഒരവയവത്തെ
വേരുറപ്പിച്ചു പിന്നെയും
നിര്‍ത്താനാവുമോ?
അറിയില്ല
ആത്മാവിപ്പോഴും കൈവെള്ളയില്‍ തന്നെ


ഉഷ്ണം നിറഞ്ഞകാറ്റുകള്‍ക്കും
വൈദ്യന്‍
‘പുറമേ കാണാത്ത രോഗങ്ങള്‍
‘എനിക്കുള്ളില്‍
നിര്‍ത്ത് കുട്ടീ..
പുറത്ത്
തലച്ചോറിന്റെ ഓരോ ചുളിവിലൂടെയും
ഒരു ഭൂപടമായിരുന്നെങ്കില്‍
ചോദ്യങ്ങളുടെ വളവു തിരിവുകളില്‍
വഴിയിലും
മരവിപ്പിന്റെ
ഇരമ്പുകയും അലറുകയും ചെയ്യുന്ന
‘പക്ഷേ പേടിപ്പിക്കുന്ന ഈ

Tuesday, September 26, 2017

വിവര്‍ത്തനം

ലിപികള്‍ തിട്ടപ്പെടുത്തിയിട്ടില്ലാത്തൊരു
ഭാഷയില്‍ കുറിച്ചിടപ്പെട്ട
വരികള്‍ എങ്ങനെയാണ്
വായിച്ചെടുക്കുക?
കരിങ്കല്ലു പോലെ ദൃഢവും
അഗ്നിയെപ്പോലെ പൊള്ളിക്കുന്നതും
ജലത്തെപോലെ കുളുര്‍പ്പിക്കുന്നതുമായ
ഭാഷയിലേക്ക്
വാക്കുകളിലൂടെയല്ലാത്ത വിനിമയങ്ങള്‍
എങ്ങനെയാണ്
വിവര്‍ത്തനം ചെയ്യപ്പെടുക?
മൗനങ്ങളുടെ ഇടവേളകള്‍ക്ക്
അര്‍ദ്ധവിരാമമോ പൂര്‍ണ്ണവിരാമമോ എന്ന്
എങ്ങനെയാണ്
നിശ്ചയിക്കുക?

Monday, September 25, 2017

മരങ്ങള്‍ക്കിടയിലെ വെയില്‍

പുറമേ
ഇളകുന്ന ഇലകളോരോന്നിലും
താരാട്ടിന്റെ വരികളോരോന്നായി 
കോറി വരച്ച് വെയിലിന്റെ മെലിഞ്ഞ വിരലുകള്‍.
താഴെ
വായുവില്‍ നീന്തുന്ന പഴുത്തിലകള്‍ക്കും
തളിരിലകള്‍ക്കിടയിലൂടെ അരിച്ചെത്തുന്ന
വെളിച്ചത്തിനും നടുവിലെ മതിഭ്രമത്തില്‍
നീയിരിക്കുന്നു.
ഹൃദയം ആരോ ഉലയില്‍ വെച്ച്
പഴുപ്പിച്ച ഇരുമ്പിന്‍തുണ്ടം പോലെ
കടും ചുവപ്പായി തപിക്കുന്നു.
മുകളില്‍
നുറുങ്ങിയ നിലക്കണ്ണാടിയുടെ
ചീളിലെന്നോണംഇലകള്‍ക്കിടയില്‍
തൂവെള്ളയിലും മിഴിനീലയിലും
കുതിര്‍ന്ന് ആകാശത്തിന്റെ ഒരു കീറ്.

കാഴ്ച

മഴയില്‍ നനഞ്ഞ
മണ്ണിനു കുറുകെ
കുതിര്‍ന്ന പച്ചത്തഴപ്പുകള്‍ക്ക് മീതെ
കാറ്റില്‍ പാറി വീണ പച്ചയിലകള്‍ക്കും
കിളികളുപേക്ഷിച്ച കൂടിന്റെ അവശിഷ്ടങ്ങള്‍ക്കും നടുവില്‍
ഒരു നിമിഷം
നിന്റെ കാലടിപ്പാടുകള്‍ ഞാന്‍ കണ്ടു.
ആഞ്ഞു പെയ്ത മഴയും
വീശിയടിച്ച കാറ്റും
അത് മാച്ചു കളയും മുമ്പ്
ഒരു നൊടി മാത്രം!

Saturday, January 7, 2017

ഫിംഗര്‍ പ്രിന്റ്സ്



ഒടുവിലായ് എഴുതാന്‍ തുറന്ന
പുസ്തകത്താളില്‍
ഓര്‍മ്മകളുടെ കറുപ്പിനാല്‍ 
അരികു തുന്നി അലങ്കരിച്ച
നിന്റെ ഹൃദയം കാണാകുന്നു.
പരന്നൊഴുകിയ ഒരു നദിയുടെ
വരണ്ട തീരങ്ങളില്‍ നിലച്ചതായിരുന്നു
അക്കാലം.
ഇരുളില്‍
ഒരേ വൃത്തത്തിന്റെ അതിരുകള്‍ക്കുള്ളില്‍
വരഞ്ഞിട്ട ഭൂമിയും ആകാശവും ജലവും കൈകള്‍ നീട്ടി
പരസ്പരം തൊട്ടു.
പുഴമണലില്‍ പകല്‍ കുടഞ്ഞിട്ടു പോയ
ഇത്തിരിച്ചൂടില്‍
മീതെയാകാശത്ത്
നക്ഷത്രങ്ങള്‍ ഒരോന്നോരോന്നായി
കണ്ണുമിഴിക്കുന്നത് പരസ്പരം
കൈകള്‍ കോര്‍ത്ത്
കണ്ടു കിടന്ന നേരത്തിന്റെ ഒരോര്‍മ്മ.......
ഒന്നുമില്ല
മണലില്‍ നമ്മുടെ ഉടല്‍പ്പാടുകള്‍
മാഞ്ഞു പോയിരിക്കുന്നു.
കാലടിപ്പാടുകള്‍
മഴക്കാലം കൊയ്തെടുത്തിരിക്കുന്നു.
നാം ശ്വസിച്ച ഗന്ധങ്ങള്‍ മാത്രം
നെഞ്ചിലിപ്പോഴും കുറുകെത്തടഞ്ഞു നില്ക്കുന്നു.
ഒന്നുമില്ല....

Saturday, March 12, 2011

രാത്രി

രാത്രി
രു ചിറകുകളും തീ പിടിച്ചതിനാലെന്ന വണ്ണം
തിത്തിരിപ്പക്ഷികൾ കരയുന്ന രാത്രി .

കാഴ്ചയുടെ ഒരറ്റത്ത്
ചുവന്നൊരു മരം കണക്കെ കാട്ടുതീയാളുന്നു;
ആദ്യം കനലിൻ കടും ചുവപ്പോടെ ,
പിന്നെ തങ്കം തിളങ്ങുന്ന മഞ്ഞയായി,
ഒടുവിൽ കടും കറുപ്പിൽ കാണാതെയാവും വരെ.

രു ജലപാതത്തിലേക്ക്
ആണ്ടിറങ്ങിയാൽ പോലും ദാഹം  ശമിക്കാത്ത
കൊടും വേനലിന്റെ ഓർമ്മകളോടെ
ജനാലയ്ക്കൽ ദൂരക്കാഴ്ച

ഓര്‍മ്മകളിൽ
പാഴ്ചെടികളും  പാൽനിറമെഴും
വള്ളികളും വളര്‍ന്ന,
ഗന്ധകത്തിന്റെ മണം പൊന്തുന്ന
ചതുപ്പിടങ്ങൾ;
 
മുൾച്ചെടികളും വിഷക്കായകളും
പൂക്കുകയും കൊഴിയുകയും ചെയ്യുന്ന
തരിശ്ശിടങ്ങൾ.
എവിടെയായിരുന്നു അത്?

 ഓർമ്മകൾ
 ഇരുട്ടിൽ അവ്യക്തമായ നിഴലുകളായി
 മരച്ചില്ലകളിൽ നിന്ന് നിലവിളിക്കുന്നു.
ഋതുക്കൾ പെട്ടെന്ന്‍ മാറും ,
പ്രണയത്തിൽ നിന്ന്‍ മരണത്തിലേക്ക്
ജിവിതം പതിക്കും പോലെ ...

മഴക്കാല രാത്രി
മഷിപോലെ കറുത്ത ആകാശത്തിന്  കീഴെ 
ഒരു നൊടി കൊണ്ട്  പൊലിഞ്ഞുപോകുന്ന  
മിന്നലിന്റെ തീ വെളിച്ചത്തിൽ
ലോകമെന്നാൽ ഞാനും നീയുമെന്ന്
കണ്ടറിഞ്ഞതിന്റെ
പൊള്ളിയ ഓർമ്മയുടെ വടുക്കൾ
തണുത്ത കാറ്റിൽ
പച്ച മരങ്ങൾ പാതി വെന്തതിന്റെ മണം.
 
ഏതോ കുത്തിറക്കത്തിലെന്ന വണ്ണം
എന്റെ ഹൃദയത്തിൽ നിന്ന്
നിന്നിലേക്ക് അടർന്നു പോയ
വാക്കുകളുടെ കിലുക്കം മാത്രം.
ഈ രാത്രിയിൽ ഓർമ്മകളുടെ
അടയാളമായി മറ്റെന്താണുള്ളത് ?

തണുത്ത് തണുത്ത് ഹിമമായ്
ഉറഞ്ഞു കൂടിയ  കണ്ണീരിന്റെ
രണ്ട് തുള്ളികൾ മാത്രം;
അരികുകൾ വജ്രമൂർച്ചയാൽ
തിളങ്ങുന്ന വെള്ളാരങ്കല്ലുകളായി
പരാവർത്തനം ചെയ്യപ്പെട്ട
കണ്ണുനീർത്തുള്ളികൾ.